
താൻ മരിച്ചെന്ന തരത്തിൽ പ്രചരിച്ച വ്യാജവാർത്തകളോട് പ്രതികരിച്ച് നടി ദേവി ചന്ദനയും ഭർത്താവ് കിഷോറും. കഴിഞ്ഞ വർഷം താരം അസുഖബാധിതയായി കിടന്ന സമയത്താണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ ദേവി ചന്ദന അന്തരിച്ചു എന്ന വാർത്ത വന്നത്. ന്യൂഇയർ സ്പെഷ്യലായി പങ്കുവെച്ച യൂട്യൂബ് വ്ലോഗിലൂടെയാണ് തങ്ങൾ നേരിട്ട ഈ ദുരനുഭവം താരദമ്പതികൾ പങ്കുവെച്ചത്.ന്യൂസ് ചാനലുകളെയും സോഷ്യൽ മീഡിയയെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണിതെന്ന് ദേവി ചന്ദന പറഞ്ഞു. “ഞാൻ മരിച്ചുവെന്ന് ഒരു ചാനലിൽ വാർത്ത വന്നപ്പോൾ കിഷോർ എന്നെ ഫോണിൽ വിളിച്ച് ചോദിച്ചു, ‘താൻ മരിച്ചോടോ എന്താണ് അവസ്ഥ’ എന്ന്. ഇല്ല, ഞാൻ മരിച്ചിട്ടില്ലെന്ന് എനിക്ക് മറുപടി പറയേണ്ടി വന്നു”എന്നും ദേവി ചന്ദന വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഗുരുതരാവസ്ഥയിൽ ദേവി ചന്ദന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആ ഭീകരമായ അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നുപോയതെന്ന് കിഷോറും ഓർത്തെടുത്തു.കഴിഞ്ഞ വർഷത്തെ ന്യൂഇയർ റെസല്യൂഷനുകളിൽ പലതും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെന്ന് ദേവി ചന്ദന പറഞ്ഞു. സെൽഫ് കെയർ ശ്രദ്ധിക്കുമെന്ന് തീരുമാനിച്ചെങ്കിലും അത് നടക്കാത്തതുകൊണ്ടാണ് വർഷാവസാനം ആശുപത്രിയിലാകേണ്ടി വന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുവെന്നും നൃത്തം പുനരാരംഭിച്ചുവെന്നും താരം വ്യക്തമാക്കി. തന്റെ ഡാൻസ് ക്ലാസുകൾ കൂടുതൽ മികവുറ്റതാക്കി മാറ്റാനാണ് ഈ വർഷത്തെ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.






