
കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ എന്ന പിഞ്ചു ബാലിക കേരളത്തിന്റെ വേദനയായി മാറിയത് ഇക്കഴിഞ്ഞ ദിവസമാണ്. ഒപ്പം തന്നെ പത്തു മാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കളെടുത്ത തീരുമാനം ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിന്‍ അഞ്ചു കുഞ്ഞുങ്ങള്‍ക്കാണ് പുതു ജീവനായത്.ഇന്നലെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി. കോഴിക്കോട്ട് സര്‍ക്കാര്‍ തുടങ്ങുന്ന അവയവമാറ്റ ആശുപത്രിക്ക് ആലിന്റെ പേരു നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായി മാറിയ ആലിന്റെ മരണത്തെ മറ്റൊരു വീക്ഷണ കോണില്‍ കാണുകയാണ് എഴുത്തുകാരനും ശാസ്ത്ര ചിന്തകനുമായ എതിരന്‍ കതിരവന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍. വാഹനാപകടത്തില്‍ മരിച്ച ആലിന്റെ മരണത്തിന്റെ പശ്ചാത്‌ലത്തില്‍ ബേബി സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുന്നതിനെപ്പറ്റി ആര്‍ക്കും നിര്‍ദേശമൊന്നും നല്‍കാനില്ലെന്ന് എതിരന്‍ പറയുന്നു. നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നുകളഞ്ഞെന്നു തോന്നുന്നവര്‍ ആരുമില്ലേ ഇവിടെയെന്ന് എതിരന്‍ ചോദിക്കുന്നു.ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓര്‍ത്തു ലജ്ജയുണ്ടെന്നു പറഞ്ഞുകൊണ്ടാണ് എതിരന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ഇങ്ങനെ:’ആലിന്‍’ എന്ന കുഞ്ഞ് വിലക്ഷണമായി പ്രതീകവല്‍ക്കരിക്കപ്പെട്ട് നമ്മള്‍ ഉത്തരവാദിത്തതില്‍ നിന്ന് ഒഴിയുന്നത് അതി ക്രൂരവും പൈശാചികവും ആയ പെരുമാറ്റമാണ്. മുരളി തുമ്മാരുകുടി പറഞ്ഞ് പറഞ്ഞ് മടുത്ത് നിര്‍ത്തിയത് ആരും ഓര്‍മ്മിക്കേണ്ടതില്ലത്രെ. ഒരു Baby seat കർശനമാക്കുന്നതിനെപ്പറ്റി ആർക്കും നിർദ്ദേശിക്കാനില്ല. നമ്മളുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവര്‍ ആരുമില്ലെ ഇവിടെ? ആലിന്റെ മാതാപിതാക്കള്‍ക്ക് അധികം പരിക്കേറ്റിട്ടില്ല. സൂക്ഷിച്ചിരുന്നെങ്കില്‍ ആലിന്‍ മരിക്കുമായിരുന്നോ?
മറ്റ് രാജ്യങ്ങളില്‍ ആ പേരെന്റ്‌റ്‌സ് അറെസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ ആയിരിക്കും
ഇന്നലെ ഇവിടെ, പാലായില്‍ ഒരാള്‍ ചെറിയ മകനെ ഡ്രൈവര്‍ സീറ്റില്‍ മടിയിലിരുത്തി കാര്‍ ഓടിയ്ക്കുന്നത് കണ്ടു. ഒരു ചെറിയ ആഘാതത്താല്‍ ആ പയ്യന്റെ തലയില്‍ സ്റ്റീറിങ്ങ് വന്ന് ഇടിക്കും.
മിണ്ടാപ്രാണികളായ കുഞ്ഞുങ്ങളെ വിനോദങ്ങളില്‍ പെടുത്തുന്ന ഇവര്‍ parents തന്നെ ആണോ?
ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓര്‍ത്ത് ലജ്ജയുണ്ട്.






