
ശബരിമല സ്വര്‍ണ്ണക്കൊള്ളകേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. ദ്വാരപാലകക്കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളിക്കേസില്‍ ജയിലില്‍ തുടരും. ഈ രണ്ട് കേസുകളിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദ്വാരപാലകക്കേസിലായിരുന്നു ആദ്യ അറസ്റ്റ്.
കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവികജാമ്യത്തിന് പ്രതിക്ക് അർഹതയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആദ്യകേസിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 17 നാണ് ആദ്യ കേസില്‍ അറസ്റ്റ് ചെയ്തിട്ട് 90 ദിവസം പിന്നിട്ടത്. എന്നാല്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും, അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയെ അറിയിച്ചത്.തുടര്‍ന്ന് സ്വാഭാവിക നടപടി എന്ന നിലയില്‍ കോടതി പോറ്റിയുടെ ജാമ്യാപേക്ഷ അംഗീകരിക്കുകയായിരുന്നു.
അതേസമയം ശബരിമല സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ശബരിമല സ്ട്രോങ് റൂമില്‍ സൂക്ഷിച്ച പഴയ കതക് പരിശോധിക്കുകയും, സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതിലുകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പഴയ വാതില്‍ സ്ട്രോങ് റൂമിലേക്ക് മാറ്റിയത്. പഴയ കൊടിമര ഭാഗങ്ങളും പരിശോധിക്കുന്നുണ്ട്.






