Kerala

തിരുവല്ലയിൽ കുളിമുറി ദൃശ്യം പകർത്തിയ പ്രതി പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് പിടിയിൽ

തിരുവല്ല: തിരുവല്ല മുത്തൂരിൽ കുളിമുറിയിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് പിടിയിലായത്. സംഭവം പുറത്തു വന്നതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ സഹോദരിയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന്റെ ചങ്ങനാശേരിയിലെ ക്വാർട്ടേഴ്സിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെയും കേസിൽ പ്രതിചേർത്തു. പ്രിനുവിനെ കോടതിയിൽ ഹാജരാക്കി.

മുത്തൂർ സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലെ ശുചിമുറിയിലും പുറത്തും ഒളിക്യാമറ വച്ചാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരുടെ നഗ്നദൃശ്യം പകർത്തിയത്. അത്ര പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത പെൻ ക്യാമറയാണ് ഇതിനായി പ്രതി ഉപയോഗിച്ചിരുന്നത്.

ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഇക്കഴിഞ്ഞ ഡിസംബർ 16–ാം തീയതി ഒളിക്യാമറ ശുചിമുറിയിലേക്കു വീഴുകയായിരുന്നു. വീട്ടുകാർ പെൻക്യാമറയിലെ മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തിയിരുന്ന കാര്യം പുറത്തായത്.

സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സഹോദരിയും പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവും ചേർന്നാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

പിടിക്കപ്പെട്ടതിനു പിന്നാലെ പഴനിയിലേക്കു പോയെന്നാണു പ്രിനു നൽകിയ മൊഴി. പിന്നീട് മലമ്പുഴയ്ക്ക് അടുത്ത് ആനക്കല്ലിൽ കുറച്ചുകാലം ഒളിവിൽ കഴിഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി നാലു മുതൽ സഹോദരിക്കും സഹോദരീഭർത്താവിനുമൊപ്പം ചങ്ങനാശേരിയിലുള്ള ഇവരുടെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്നു. അവിടെവച്ചാണ് പിടിയിലായത്.

Related Articles

Back to top button