‘കുടുംബകാര്യങ്ങളുണ്ട്’, വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന് ഭര്‍ത്താവ്; നിജ സ്ഥിതി അറിയണമെന്ന് സിപിഎം…

Sabira
1 Min Read

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഎമ്മിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തയാണ് വിവരം. യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്.കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ജോര്‍ജ് സിപിഎം നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓര്‍ത്തഡോക്‌സ് സഭ മുന്‍ സെക്രട്ടറിയാണ് ജോര്‍ജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോര്‍ജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാല്‍ ആവശ്യപ്പെട്ടത്. ഏരിയാതലത്തിലുള്ളവര്‍ ജില്ലാ തലത്തിലേക്കും ജില്ലാ തലത്തില്‍ നിന്ന് സംസ്ഥാന തലത്തിലേക്കും വിവരം കൈമാറി. വീണാ ജോര്‍ജിനോടും ഭര്‍ത്താവിനോടും ആവശ്യത്തിന്റെ നിജ സ്ഥിതി ആരായാനുള്ള നീക്കം സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടാകും എന്നാണ് വിവരം.

ആറന്മുളയിലെ സിറ്റിങ് എംഎല്‍എയായ വീണാ ജോര്‍ജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ജില്ലാ കമ്മിറ്റി വീണയുടെ പേരുമാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. 2016-ല്‍ പുതുമുഖ സ്ഥാനാര്‍ഥിയായിട്ടാണ് മാധ്യമപ്രവര്‍ത്തകയായിരുന്ന വീണ സിപിഎം ചിഹ്നത്തില്‍ ആറന്‍മുളയില്‍ മത്സരിച്ചത്. 2021-ലും ജയം ആവര്‍ത്തിച്ചു. 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ജയിച്ചില്ല. ജോര്‍ജില്‍നിന്ന് ഇത്തരമൊരു ആവശ്യമുണ്ടായത് സിപിഎമ്മില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടില്‍ വിശ്രമത്തിലാണ്.

Share This Article