Kerala

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റു; ആക്രമിച്ചത് പ്രതി അർജുന്‍റെ ബന്ധു

കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവെച്ചാണ് കുത്തേറ്റത്. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്‍റെ ബന്ധു പാൽരാജാണ് ആക്രമിച്ചത്. കുട്ടിയുടെ മുത്തച്ഛനും നേരിയ പരുക്കുണ്ട്.

വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമല വഴി ഇന്ന് രാവിലെയാണ് കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നപ്പോൾ അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇത് ചോദ്യം ചെയ്തതോടെ വാക്കുത്തർക്കമായി കയ്യാങ്കളിയിലേക്ക് എത്തുകയും, പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലുമാണ് കുത്തേറ്റത്. കാലിൽ വെട്ടേറ്റതായും സൂചനയുണ്ട്. ഒപ്പമുണ്ടായിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും പരിക്കുണ്ട്. കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആക്രണത്തിന് ശേഷം ഓടി രക്ഷപെട്ട പാൽരാജിനെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെളിവുകളും അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.

Related Articles

Back to top button