കാലിഫോർണിയയിൽ ദാരുണ സംഭവം: രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തി; സുഹൃത്തായ യുവതി പിടിയിൽ
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ടു. സാനോസെ നഗരത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. യുവതികളുടെ സുഹൃത്തും ഒപ്പം താമസിച്ചിരുന്നതുമായ മറ്റൊരു മലയാളി യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വിജീഷ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ചിങ്ങവനം സ്വദേശിനിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ മൂന്നു കുടുംബങ്ങളും ഒരേ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.
ഓഗസ്റ്റ് 28-ന് യുഎസ് പ്രാദേശിക സമയം 1.53-ഓടെ സാനോസെയിലെ ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിലാണ് സംഭവം നടന്നതെന്ന് സാനോസെ പൊലീസ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. പ്രതിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.






