
മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ലെന്നാണ് എം വി ഗോവിന്ദന്റെ മറുപടി. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കേന്ദ്ര സഹായം കിട്ടണമെങ്കില്‍ പിണറായി വിജയനും പാര്‍ട്ടിയും എന്‍ഡിഎയുടെ ഭാഗമാകണമെന്ന കേന്ദ്രമന്ത്രിയുടെ ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരണം. കേരളത്തിന് സഹായം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ തെറ്റാണെന്നും കേരളത്തിന് അവകാശപ്പെട്ടതാണ് കുടിശ്ശികയായി കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്എസ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം നാട്ടുകാര്‍ക്ക് അറിയാം. ഓരോ ഇഞ്ചും പൊരുതിയിട്ടാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം വര്‍ഗീയതക്കെതിരെ മുന്നേറിയിട്ടുള്ളതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍എസ്എസ്, എസ്എന്‍ഡിപി ഐക്യം മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനതയും ഒന്നിച്ച് മതനിരപേക്ഷ ഉള്ളടക്കത്തോടെ മുന്നോട്ടുപോകണം എന്നതാണ് സിപിഎം നിലപാട്. ഇതിലൂടെ കേരളം ലോകത്തിനാകെ മാതൃകയാകണമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ എന്‍ഡിഎക്കൊപ്പം നില്‍ക്കണമെന്നും ഒപ്പം നിന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രമന്ത്രി റാംദാസ് അത്തേവാല പറഞ്ഞത്. പിണറായി വിജയനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.






