Kerala

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം

മലപ്പുറം: മത്സ്യബന്ധന ബോട്ട് കപ്പലിടിച്ച് തകർന്നതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. പൊന്നാനിയിൽ നിന്ന് പുറപ്പെട്ട ബോട്ട് സാഗർ യുവരാജ് എന്ന കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു.

ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കടലിൽ മുങ്ങിപ്പോയ ബാക്കി രണ്ടുപേർക്കായി നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയും എത്തിയിരുന്നു. അപകടമുണ്ടാക്കും വിധം കപ്പൽ തീരത്തോട് ചേർന്ന് സഞ്ചരിച്ചെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനിക്ക് കാരണമായതിനും കപ്പൽ ജീവനക്കാർക്ക് എതിരെ കേസെടുത്തു. കപ്പൽ കസ്റ്റഡിയിൽ എടുക്കുമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു.

Related Articles

Back to top button