
ഒറ്റപ്പാലം തോട്ടക്കരയിൽ അർദ്ധരാത്രിയിൽ അരും കൊല. ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തി. സംഭവത്തിൽ നസീർ- സുഹറ ദമ്പതികളുടെ വളർത്തു മകൾ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.സുൽഫിയത്ത് മകനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തുമ്പോൾ മുഹമ്മദ് റാഫി കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇയാൾ ഓടി രക്ഷപ്പെട്ടതിനാൽ ആദ്യം പൊലീസിനു പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് പിന്നീട് പിടികൂടിയത്.പിടിയിലായ മുഹമ്മദ് റാഫിയെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകു. ഇയാൾ കൈ ഞരമ്പ് മുറിച്ചതിനാൽ ഇയാളേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.






