Information

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് 2 കോടിയോളം തട്ടിയ കേസില്‍ ദമ്പതികൾ അറസ്റ്റിൽ

Couples arrested in Kochi for job visa fraud case

കൊച്ചി: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് 2 കോടിയോളം തട്ടിയ കേസില്‍ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിൽ. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരിൽ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭർത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി അനീഷ് എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിലായത്.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. യു കെ, സിംഗപൂര്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾക്ക് വിസയുണ്ടെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് പണം തട്ടിയത്.

പ്രതികൾ ഡിജിറ്റൽ മാര്‍ക്കെറ്റിംഗ് വഴി പരസ്യം ചെയ്താണ് ഉദ്യോഗാർത്ഥികളെ ആകർഷിച്ചിരുന്നത്. 56 ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതികളുടെ ഉറപ്പിന്മേൽ പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂർ സ്വദേശിയായ ഏജൻറ് ബിനിൽകുമാറിന്റെ പരാതിയിലാണ് നോർത്ത് പൊലീസ് കേസ് എടുത്തത്. ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാതിരുന്ന പ്രതികൾ, ബിനിൽകുമാർ മുഖാന്തിരം പണം കൈവശപ്പെടുത്തിയ ശേഷം രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റ്.

പണം വാങ്ങിയിട്ടും വിസ ലഭിക്കാതിരുന്നതോടെ ആളുകൾ പരാതിയുമായി ബിനിൽ കുമാറിന്‍റെ അടുത്തെത്തി. നിരവധി പേർ എത്തി ചോദ്യം ചെയ്തതോടെ ഇയാൾ ചിഞ്ചുവിനെയും അനീഷിനെയും ബന്ധപ്പെട്ടപ്പോൾ ഇവർ മുപ്പതു പേര്‍ക്കുള്ള വിസയും വിമാന ടിക്കറ്റും വാട്ട്സ്ആപ്പില്‍ അയച്ചുകൊടുത്തു.

വിസയും വിമാന ടിക്കറ്റും വ്യാജമായി ഉണ്ടാക്കിയതാണെന്ന പരിശോധിച്ചപ്പോൾ ബോധ്യമായതിനെ തുടർന്ന് ബിനിൽകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് കൊച്ചിയിലെ പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും വിവിധ തരത്തിലുള്ള സീലുകളും കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു ഇരുവരെയും. ദില്ലിയിലുള്ള റിക്രൂട്ട് മെൻറ് സ്ഥാപനത്തിൽ വർഷങ്ങൾക്കു മുൻപ് ജോലി ചെയ്ത പരിചയം ഉപയോഗിച്ചാണ് തട്ടിപ്പിന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.

Couples arrested in Kochi for job visa fraud case

Related Articles

Back to top button