സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഗ്യാലക്സി എസ് 23 അൾട്രാ ഉൾപ്പെടെ വിലകൂടിയ ഫോണുകൾ ഉപയോഗിക്കുന്നവർക്കും സുരക്ഷാ ഭീഷണികൾ നേരിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സുരക്ഷാ ഭീഷണിയുടെ ആഴം കണക്കിലെടുത്താണ് ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. സിഇആർടി- ഇൻ, വൾനറബിലിറ്റി നോട്ട് സിഐവിഎൻ -2023-0360 എന്ന് ലേബൽ ചെയ്തിരിക്കുന്ന മുന്നറിയിപ്പിൽ, ആൻഡ്രോയ്‌ഡ് വേർഷൻ 11 മുതൽ 14 വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പറയുന്നത്. ഈ പിഴവിലൂടെ നിയന്ത്രണങ്ങൾ മറികടന്ന് ഫോണിലെ വിവരങ്ങൾ ചോർത്താൻ സൈബർ കുറ്റവാളികൾക്ക് സാധിക്കും. സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്ത് മുൻകരുതലെടുക്കണമെന്നുമാണ് കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നൽകുന്ന മുന്നറിയിപ്പ്.
സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് (knox) ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്‌സസ്, ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങൾ, എആർ ഇമോജി ആപ്പിലെ പ്രശ്‌നങ്ങൾ, വിവിധ സിസ്റ്റം ഘടകങ്ങളിലെ ഒന്നിലധികം മെമ്മറി കറപ്‌ഷൻ കേടുപാടുകൾ, സോഫ്റ്റ് എസ്‌ഐഎംഡി ലൈബ്രറിയിലെ തെറ്റായ ഡാറ്റ സൈസ് വെരിഫിക്കേഷൻ, സ്മാർട്ട് ക്ലിപ് ആപ്പിലെ അൺവാലിഡേറ്റഡ് യൂസർ ഇൻപുട്ട്, കോൺടാക്ടുകളിലെ ചില ആപ്പ് ഇടപെടലുകൾ ഹൈജാക്ക് ചെയ്യുന്നതൊക്കെയാണ് ഈ ഫോണുകൾ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സർക്കാർ അറിയിച്ചു.
സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്‌സി എസ്23 സീരിസ്, ഗാലക്‌സി ഫ്‌ളിപ്പ് 5, ഗാലക്‌സി ഫോൾഡ് 5 ഉൾപ്പടെയുള്ള ഫോണുകളെല്ലാം ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതാണ്.


